Monday 2 October 2023

സ്നേഹമെന്ന മന്ത്രം

 ഇന്ന് ഞാൻ പറയാൻ പോകുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്നേഹം ഒരു അത്ഭുതമാണ്. ഏതൊരു കരിമ്പാറയെയും പൊട്ടിച്ചു, അതിനുള്ളിലെ തെളിനീര് കാട്ടിത്തരുന്ന മഹാത്ഭുതം. സ്നേഹം അതിമനോഹരമായ ഒരു കാര്യമാണ്. 

ഒരിക്കൽ അവൻ എന്നോട് പറഞ്ഞു, ഞാൻ ജീവിതത്തിൽ അഭിനയിക്കുകയാണ്. എനിക്ക് കുട്ടികളെ ഇഷ്ടമില്ല. പക്ഷെ ആ ഇഷ്ടക്കേട് പുറത്തുകാട്ടാതെ ഞാൻ അവരോട്  മനോഹരമായി ഇടപെടുന്നു എന്ന്. 

ഞാൻ ചോദിച്ചു, നിനക്ക് കുട്ടികളെ ഇഷ്ടമില്ലാത്തതിന് എന്താ കാരണം.

"എനിക്ക് അവരെ കൊഞ്ചിക്കാൻ അറിയില്ല. അങ്ങനെ കൊഞ്ചിക്കുന്നതും എനിക്ക് ഇഷ്ടമല്ല". 

അപ്പോൾ അതാണ് കാര്യം, അറിയില്ല, അല്ലാതെ അഭിനയിക്കുക അല്ല. അത്‌കൊണ്ട് ആ കുറ്റബോധം വേണ്ട.

അപ്പോഴാണ് ഞാൻ അക്കാര്യം ശ്രദ്ധിച്ചത്. അവൻറെ അടുക്കൽ കുട്ടികൾ വളരെ happy ആണ്. അവർ അവനിൽ സുരക്ഷിതരാണെന്നതുപോലെ അവനോട്  സംസാരിക്കുന്നു, ഇടപെടുന്നു.

അവന്  മഹത്തായ ഒരു കഴിവുണ്ട്. ചിരി. ആ ചിരി ചുറ്റും നിൽക്കുന്നവർക്ക് ഒരു positive vibe നൽകാറുണ്ട്. 

ആ ചിരി ഉത്ഭവിക്കുന്നത് അവൻ അവനിൽ അർപ്പിക്കുന്ന വിശ്വാസം കൊണ്ടാണ്. അവനെ അവൻ അഗാധമായി സ്നേഹിക്കുന്നത് കൊണ്ടാണ്. അതാണ് അവന്റെ ആകർഷണീയത. അതാണ് മറ്റുള്ളവരെ അവനിലേക്ക് അടുപ്പിക്കുന്ന മന്ത്രവും. 

അതാണ് ഞാൻ പറഞ്ഞത്, സ്നേഹത്തിന് വല്ലാത്തൊരു മാന്ത്രികത ഉണ്ട്. ചിലർ പറയാറുണ്ട്; എന്തിനേറെ ഞാൻ തന്നെ അങ്ങനെ വിശ്വസിച്ചിരുന്നു, സ്നേഹം നമുക്ക് കഷ്ടതകൾ തരുന്നു എന്ന്. പിന്നീട് മനസ്സിലായി സ്നേഹമല്ല, നമ്മുടെ ചിന്തകളാണ് നമുക്ക് കഷ്ടതകൾ തരുന്നത് എന്ന്. 

നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിച്ചു തുടങ്ങൂ. അത്ഭുതങ്ങൾ കാണാം. 

Friday 3 July 2020

ഒരു പഴിചാരൽ 

ഒരാൾ എങ്ങനെയായിരിക്കണമെന്നുള്ളത് - അത് അയാളുടെ മാത്രം ഉത്തരവാദിത്തമല്ല, അയാൾക്ക് ചുറ്റും നിൽക്കുന്നവരുടേതുകൂടെയാണ്.


Monday 1 June 2020


അതെന്താ അങ്ങനെ?🤔 Thinking Face Emoji


ഇന്ന് ഒരു വീഡിയോയിൽ ഒരു പെൺകുട്ടി ഇപ്രകാരം പറയുന്നത് കേൾക്കാൻ ഇടയായി.
"എന്റെ മാതാപിതാക്കൾ എന്നെ ഒരു ആൺകുട്ടിയായാണ് വളർത്തുന്നത്''.
അതായത് വളരെ bold ആയി വളർത്തുന്നു എന്നാ ഉദ്ദേശിച്ചത്.

ആന്നേരം മുതൽ ഞാൻ ആലോചിക്കുകയാണ്,
"അതെന്താ അങ്ങനെ?"

"എന്നെ ഒരു ആൺകുട്ടിയായാണ് വളർത്തുന്നത്''.

There comes the matter of identity crisis and inequality



Sunday 12 April 2020

കൃഷ്ണനെന്ന പ്രണയവും പ്രപഞ്ചസത്യവും


രാധ: ഇതെന്തൊരു അവസ്ഥയാണ്. സന്തോഷമാണോ വ്യഥയാണോ ഒന്നുമേ തിരിച്ചറിയാൻ സാധിക്കുന്നില്ലല്ലോ കണ്ണാ. നീ എപ്പോഴും എന്നിൽ തന്നെ ഉണ്ടെങ്കിലും, നിന്നെ കണ്ടും കേട്ടും മതിയായില്ല എന്ന് എപ്പോഴും എന്റെ മനസ്സ് പരിഭവിച്ചുകൊണ്ടേയിരിക്കുന്നു.

നിന്റെ പുല്ലാംകുഴലിലൂടെ നീ എന്നെ ആവാഹിച്ചെടുക്കുകയാണല്ലോ. നിന്നിൽ ഞാൻ അലിഞ്ഞലിഞ്ഞ് ഇല്ലാണ്ടാകുകയാണല്ലോ കണ്ണാ. അല്ലെങ്കിലും നമ്മൾ ഒന്നുതന്നെയാണല്ലോ, അല്ലേ? പ്രപഞ്ചത്തിലെ ഓരോ സ്നേഹതാളത്തിലും രാധാകൃഷ്ണന്മാർ അല്ലാതെന്താണ്?

ഈരേഴുലകങ്ങളും നിന്നെ കാംഷിക്കുന്നെങ്കിലും, നീ എന്റേത് മാത്രമാണ് എന്ന് ഞാൻ ഒരു സ്വാർത്ഥമതിയെപ്പോലെ എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നത്? അപ്പോഴൊക്കെയും ഒരു ചെറുപുഞ്ചിരിയിൽ നീ എന്റെ പരിഭവങ്ങൾ അലിയിച്ചുകളയുന്നു.

എനിക്ക് ചുറ്റും ഒരു നദിയായി നീ ഒഴുകുകയാണോ, കണ്ണാ? വെയിലായും മഴയായും, മഞ്ഞായും കാറ്റായും, സർവ്വചരാചരങ്ങളായും ഓരോ നിമിഷവും നീ എന്നിലൂടെ കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. എന്റെ കാഴ്ചയിലും കേൾവിയിലും നീ തന്നെയാണ് കൃഷ്ണാ.

എന്നിട്ടുമെന്തേ ഞാൻ വീണ്ടും പരിഭവിച്ചുകൊണ്ടിരിക്കുന്നത്, നിന്നെ കണ്ടും കേട്ടും പിന്നെയും പിന്നെയും മതിയായില്ല എന്ന്?

ഒരു സ്വാർത്ഥമതിയായി ഞാൻ വീണ്ടും എന്തേ പുലമ്പിക്കൊണ്ടിരിക്കുന്നത്, നീ എന്റേത്,  എന്റേത് മാത്രമാണെന്ന്?

എന്നിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് കൃഷ്ണാ ?


ഒരു കള്ളചിരിയോടെ രാധയെ തന്റെ കൈക്കുള്ളിൽ ഒതുക്കി കൃഷ്ണൻ വെളിപ്പെടുത്തി: പ്രിയ രാധേനിന്നിൽ പ്രണയമാണ് സംഭവിക്കുന്നത്പ്രണയമെന്ന പ്രപഞ്ചസത്യം


Monday 16 March 2020

സമത്വവും സ്വാതന്ത്ര്യവും
       - എന്റെ  കാഴ്ച്ചപ്പാട് 

സ്ത്രീയെ സ്ത്രീയായിട്ടും, പുരുഷനെ പുരുഷനായിട്ടും, ഭിന്നലിംഗക്കാരെ ഭിന്നലിംഗക്കാരായും മാത്രം കാണുന്നിടത്ത് ഒരിക്കലും സമത്വം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

എല്ലാവരും മനുഷ്യരാണെന്നും, ഓരോ വ്യക്തിയും വ്യത്യസ്തനാണെന്നും അറിയുന്നിടത്തും, ആ വ്യത്യസ്തതയെ ഉൾക്കൊള്ളുന്നിടത്തും  മാത്രമേ സമത്വം ഉണ്ടാകൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

സ്വാതന്ത്ര്യം ആരും ആർക്കും നൽകപ്പെടേണ്ട ഒന്നല്ല. അത് നമ്മളിൽ അന്തർലീനമായ ഒന്നാണ്. അതിനെ അറിയുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സമത്വം എന്താണെന്ന് നമുക്ക് അറിയാൻ കഴിയുക 

Sunday 10 November 2019

കൃഷ്ണനും രാധയും 


പുല്ലാംകുഴൽ നാദത്തിൽ മതിമറന്നു കൃഷ്ണന്റെ മടിയിൽ ശയിക്കുകയായിരുന്നു രാധ.

കൃഷ്ണൻ: പ്രിയ രാധേ, നീ കുറച്ചുകൂടി യവ്വന തീക്ഷ്ണയാകണം.

രാധ: കണ്ണാ, അതിനെന്റെ ബാല്യം പോലും ഇനിയും പൂർണത നേടിയിട്ടില്ലല്ലോ. ബാല്യത്തിന്റെ ആവരണത്തിനുള്ളിൽനിന്നും  പുറത്തു വരാൻ എന്നെ നീ  സഹായിച്ചാൽ, പൂർണ്ണതയോടെ ഞാൻ എന്റെ പൂർണ്ണമായ പ്രേമം നിനക്ക് നൽകാം.


(കണ്ണാ, അപൂർണ്ണമായതെന്തോ അവളിൽ ഇപ്പോഴും നിലനിക്കുന്നുണ്ട്) 



 അവർ നമുക്കിടയിലുണ്ട്


കോടതി വരാന്തക്കുമുമ്പിൽ വച്ചാണ് ഞാൻ അവളെ കണ്ടത്. തന്റെ വിധി എന്താണെന്നുപോലും കേൾക്കാൻ താല്പര്യമില്ലാത്തമട്ടിൽ അവൾ ചാരുബെഞ്ചിൽ നിർവികാരയായി ഇരിക്കുകയായിരുന്നു. അവൾക്കു മനുഷ്യന്റെ ഛായ ഉള്ളതിനാലായിരിക്കാം ഞാൻ അവളുടെ അടുക്കലേക്കു എത്തിപ്പെട്ടത്. മൃദുലമായ ആ കൈകൾ സ്പർശിച്ചമാത്രയിൽ ഉരുകുന്ന ആ ഹൃദയം എന്റെ മുന്നിൽ തെളിഞ്ഞു.
 
“മുപ്പത് വർഷം മുമ്പ് ഒരു കോടതിക്കുള്ളിൽ വച്ചാണ് എന്റെ ജീവിതം നിശ്ചയിക്കപ്പെട്ടത്. അച്ഛനുമമ്മയോടും ഞാൻ കേണപേക്ഷിച്ചു, പിരിയരുത് എന്ന്. പക്ഷെ ദൈവം വിളക്കിച്ചേർത്ത ബന്ധം വേർപെടുത്തിയപ്പോൾ, ഭാര്യാഭർതൃ ബന്ധത്തോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു, ആദ്യമായി. വിധിപറയുമ്പോൾ ജഡ്ജിയ്ക്കോ, കേട്ടിരുന്ന വക്കീലന്മാർക്കോ യാതൊരു ഭാവഭേദവുമില്ല, വിഷമവുമില്ല. വിഷമം മുഴുവനും എന്റെ മനസ്സിൽ മാത്രമായിരുന്നു. എന്റെ ഉള്ളിൽ അന്നും ഇന്നും കടൽ ഇരമ്പിക്കൊണ്ടേയിരിക്കുന്നു.

പിന്നെ സഹിക്കേണ്ടിവന്നത് ഒരു ജന്മത്തിൽ അനുഭവിക്കേണ്ടുന്ന മുഴുവൻ വേദനയുമായിരുന്നു. കുത്തുവാക്കുകൾ, ശാപങ്ങൾ, അടിച്ചമർത്തലുകൾ, പീഡനങ്ങൾ അങ്ങനെ അങ്ങനെ മനസ്സ് കല്ലാകാൻ പരുവത്തിൽ എല്ലാം, ചുറ്റുപാട് നിന്നും ഒഴുകിയെത്തി.  പക്ഷെ തളർന്നില്ല. നന്മയ്ക്കു നന്മ മാത്രമാണ് പ്രതിഫലം എന്ന് ആരോ പഠിപ്പിച്ച വാക്കു വിശ്വസിച്ചു മുന്നോട്ടു തന്നെ നടന്നു.
  
സംരക്ഷിക്കേണ്ടവർ തന്നെ പിശാചുക്കളായി മാറുന്നതുകണ്ടപ്പോൾ ഹൃദയത്തിൽ ചോര പൊടിഞ്ഞെങ്കിലും, സ്വയരക്ഷക്കായി പടച്ചട്ടയണിഞ്ഞു പൊരുതിനിന്നു. കല്ലായി മാറിയ മനസ്സിനെ സ്ത്രീത്വത്തിന്റെ മേമ്പൊടി ചാലിച്ച് മനോഹരമാക്കിയവൻ, ഒരു വാക്കുരിയാടാതെ ഒരുനാൾ പിന്തിരിഞ്ഞു നടന്നപ്പോൾ, കുടുംബത്തിന് നന്മ ആഗ്രഹിച്ച പിതൃക്കൾ അരൂപികളായി വന്നു വീണ്ടും വീണ്ടും മനസ്സിനെ പഠിപ്പിച്ചു, നന്മ്മയ്ക്കു നന്മ തന്നെ പ്രതിഫലം കിട്ടുമെന്ന്.

പക്ഷെ ജീവിതം വീണ്ടും കൂരിരുട്ടിലേക്കു പൊയ്ക്കൊണ്ടിരുന്നു. സ്നേഹം ആഗ്രഹിച്ച മനസ്സ് കപടസ്നേഹത്താൽ പറ്റിക്കപ്പെട്ടുകൊണ്ടേയിരുന്നു. അതെന്താണങ്ങനെ എന്നുള്ളതിന് ഉത്തരം എനിക്കാരും പറഞ്ഞു തന്നില്ല. നന്മ മാത്രം ചെയ്തിട്ടും എനിക്കെന്താ നന്മ ലഭിക്കാത്തതെന്നു ഞാൻ ഒരുപാടാന്വേഷിച്ചിട്ടും ഉത്തരം ലഭിച്ചില്ല. എന്നെ കേൾക്കാൻ ആരുമുണ്ടായില്ല. എന്നെ അറിയാൻ ആരും ശ്രമിച്ചില്ല. എന്നെ സ്നേഹിക്കാൻ ആരും മെനക്കെട്ടുമില്ല. അതിനാൽ തന്നെ ഞാൻ കറുപ്പായി. ഇരുട്ട് എന്റെ ദേവതയായി. ഒടുവിൽ ഇരുട്ട് എന്നെയാകെ വല്ലാതെ മൂടിയപ്പോൾ ഞാൻ എന്നെ തന്നെ അവസാനിപ്പിക്കാൻ കടലിന്റെ ആഴങ്ങളിലേക്ക് പതിച്ചു.

പക്ഷെ അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയവർ, ആത്മഹത്യാകുറ്റം ചുമത്തി എന്റെ വിധി നിർണയിക്കാൻ കോടതിവരാന്തക്കുമുമ്പിൽ കൊണ്ടിരുത്തിയിരിക്കുന്നു."

ഒടുവിൽ അവൾ എന്റെ മുഖത്തേക്ക് തീക്ഷ്ണമായ നോക്കി. നോട്ടത്തിൽ നിന്നും ഒരു ചോദ്യം ഉയരുന്നത് എന്റെ ഹൃദയം കേട്ടു.
""ശിഥിലമാകുന്ന കുടുംബങ്ങളിൽ വളരുന്ന കുട്ടികളിൽ നിന്നും മറ്റെന്താണ് സമൂഹം പ്രതീക്ഷിക്കുന്നത്?"  

പിന്നീട് എനിക്കവിടെ ഇരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇറങ്ങി വേഗത്തിൽ നടന്നു, അവളുടെ നോട്ടം എത്തുന്നിടത്തുനിന്നും അകലേക്ക് അകലേക്ക്....

നാം തന്നെ അല്ലെ തിനുത്തരവാദിനാം തന്നെ അല്ലെ ഇരുട്ട് നിറഞ്ഞ ഇത്തരം മനസ്സുകളെ വാർത്തെടുക്കുന്നത്? അങ്ങനെയെങ്കിൽ നമ്മളല്ലേ കോടതിവരാന്തക്കുമുമ്പിൽ വിധി കാത്തിരിക്കേണ്ടവർ?