Sunday 5 November 2017

എന്റെ ദൈവം

ജീവിതത്തോട് മുഖാമുഖം നിൽക്കാനും 
വേദനകളോട് അഗ്നിയായിപ്പൊരുതാനും
ഇടവഴികളിൽ കാലിടറാതിരിക്കാനും 
സ്വപ്നങ്ങൾക്കുവേണ്ടി പതറാതെ കുതിക്കാനും
പ്രവർത്തികളിൽ നന്മ കാക്കാനും
മനുഷ്യത്വത്തെ മാനിക്കാനും 
എന്നെ പഠിപ്പിച്ച 
കൺകണ്ട ദൈവമാണ്
എന്റെ അമ്മൂമ്മ 

Tuesday 11 July 2017

ഭൂമിയിലെ മാലാഖാമാർക്കു എന്റെ ഐക്യദാർഢ്യം

നിങ്ങളുടെ പോരാട്ടത്തിൽ എന്റെ എല്ലാവിധ പിന്തുണയും പ്രാർത്ഥനയും ഉണ്ട്. നിങ്ങൾ വിജയിക്കട്ടെ.

ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നിങ്ങളുടെ സമരം കാണാനിടയായി. നന്മയുടെ വെള്ള പുറംചട്ടയണിഞ്ഞു, ഉള്ളിൽ വർധിത വീര്യത്തോടെ പൊരുതുന്ന നിങ്ങളെ കണ്ടപ്പോൾ, സത്യം പറയട്ടെ, എനിക്ക് അഭിമാനം തോന്നി. നിങ്ങളുടെ സ്വരം പ്രതിബന്ധങ്ങളെ തകർക്കാൻ പോന്നവയാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെ.

ഒരുതരത്തിൽ, ഈ നിലയിൽ നിങ്ങളുടെ പോരാട്ടം എത്തിപ്പെട്ടത് നന്നായി എന്ന് എനിക്ക് തോന്നുന്നു. കാരണം നിങ്ങളുടെ വീര്യം നിങ്ങൾക്കും അതേപോലെ നിങ്ങൾക്ക് നേരെ കണ്ണടച്ചവർക്കും വളരെയധികം ബോധ്യമാകുന്ന ഒരു നിമിഷമായിരിക്കും ഇത്.

ചൂഷകന്റെ കയ്യിലെ കളിക്കോപ്പിൽ നിന്നും സംഘടിത ശക്തിയുടെ വിജയമായി മാറട്ടെ നിങ്ങൾ.

നിങ്ങളുടെ വിജയത്തിനായി കാതോർക്കുന്നു.......

Friday 28 April 2017

കന്യാകുമാരി

സൂര്യൻ ഉദിച്ചുയരുന്നേയുള്ളൂ. പനങ്കാടുകൾക്കിടയിലൂടെ ഞാൻ യാത്ര ആരംഭിച്ചിരുന്നു. വിജനമായ വഴികൾ....

മാസ്മരികമായ എന്തോ ഒന്ന് എന്നെ അവിടേക്കു ആകർഷിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ തീരമണഞ്ഞപ്പോൾ, മാസ്മരികത, പ്രണയമായി എന്നിൽ രൂപാന്തരം പ്രാപിക്കുന്നത് ഞാൻ അറിഞ്ഞു. തീവ്രമായി തീരത്തെ ചുംബിക്കുന്ന കന്യാകുമാരിയിലെ തിരകൾ എന്റെ ഹൃദയത്തേയും മഥിച്ചു, പ്രണയാതുരമായി......

സൂര്യൻ തലയ്ക്കു മീതെ കത്തിയെരിയുമ്പോഴും കന്യാകുമാരിയിലെ തിരകളുടെ പ്രണയഗീതം മാത്രമേ എനിക്ക് കേൾക്കാൻ കഴിഞ്ഞുളളൂഅരുണിമശോഭ പടർത്തി ഒടുവിൽ മറയുമ്പോൾ വിരഹത്തിന്റെ ഒരു ഗന്ധം എന്നെ പൊതിഞ്ഞു.

എന്നാൽ വിരഹത്തിലും പ്രണയമുണ്ടെന്ന് ഞാൻ അനുഭവിക്കുന്നതും കന്യാകുമാരിയിലൂടെ തന്നെ


ജീവിതം പ്രണയമായും, പ്രണയം ലഹരിയായും, ലഹരി കന്യാകുമാരിയായും വളരെ വേഗം എന്നിൽ രൂപാന്തരം പ്രാപിച്ചു.  

Tuesday 24 January 2017

അമ്മുവും അപ്പുവും എന്നോട് പറഞ്ഞത്..........

ഇരുളിന് നേരെ ഞങ്ങൾ കണ്ണുകൾ മുറുക്കി അടച്ചു. ഞങ്ങൾക്ക് പേടിയായിരുന്നു. അമ്മൂമ്മ പറഞ്ഞു തന്ന യക്ഷിക്കഥകളിലെ നീണ്ട ദംഷ്ട്രകളും ചുവന്ന കണ്ണുകളും  കൂർത്ത നഖങ്ങളുമുള്ള ഭീകര സ്വരൂപങ്ങൾ മനുഷ്യരുടെ ചോര കുടിക്കാൻ പാലപ്പൂ മണമുള്ള രാത്രികളിൽ അഴിഞ്ഞുലഞ്ഞ മുടിവിടർത്തി നിലത്തു തൊടാതെ വരുമെന്ന് കുട്ടിക്കാലം മുതലേ മനസ്സിൽ ഉറച്ചു പോയ വിശ്വാസമാണ്. അതുകൊണ്ട് ഞങ്ങൾ ഇരുളിൽ കണ്ണുകൾ മുറുക്കിയടച്ചു.

നിർഭാഗ്യകരമെന്നു പറയട്ടെ, കണ്ണുകൾ വിടർത്തുന്ന  പകലുകളിൽ ഞങ്ങൾ ഈ രൂപങ്ങൾ കണ്ടു എപ്പോഴും ഭയപ്പെടുന്നു. അന്ന് ആ സ്വരൂപങ്ങൾ നീലിയും, ചാത്തനും, മാടനും, മറുതയും ഒക്കെ ആയിരുന്നെങ്കിൽ ഇന്ന് അവയുടെ പേര് ജാതിയെന്നും മതമെന്നും വർണമെന്നും ഒക്കെയാണ്. പിന്നെ നമ്മെ ഇല്ലായ്മ ചെയ്യുന്ന ഭീകരതക്കും മൂർച്ഛയേറി.

ഇന്ന് ഞങ്ങൾ ശൂന്യതയിലൂടെ ഓടുകയാണ്, ഒളിച്ചിരിക്കാൻ ഇടമില്ലാതെ........

അകലേക്ക്...... അകലേക്ക്....... വെറുതെ പായുന്നു.