Wednesday 26 October 2016

ഹൃദയത്തിലെ ഒരു പോറൽ

വികസനം വികസനം വികസനം
എന്ന് പറയുന്നതാണത്രേ ഇന്നത്തെ ചില വികസനങ്ങൾ

കഠിനമായി പ്രയത്നിക്കുന്നവൻ ചെളിക്കുണ്ടിലും
വാചക വിദഗ്ധൻ വാഴ്ത്തപ്പെട്ടവനുമാകുന്ന കാലം

നേരിൽ കാണുന്നതും നേരിട്ടനുഭവിക്കുന്നതുമല്ല,
വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഥ്യകളാണ്
ഇന്നത്തെ സത്യങ്ങൾ

മാനവരാശിയുടെ അധഃപതനമാണല്ലോ
ഇന്നെൻറെ കണ്ണാടിയിൽ തെളിയുന്നത് 

Saturday 17 September 2016

OSHO

“Experience life in all possible ways
– good, bad, bitter – sweet, dark, light, summer, winter.
Experience all the dualities.
Don’t be afraid of experience
Because the more experience you have,
the more mature you become”
                              
                                    - OSHO

ഞാൻ ഓഷോയെ പ്രണയിക്കുന്നു
ഞാൻ ജീവിതത്തെ പ്രണയിക്കുന്നു 

Saturday 3 September 2016

ഇന്നത്തെ ചിന്താ വിഷയം

കഴിഞ്ഞ ദിവസം നടന്ന ഒരു സാമൂഹിക ഓഡിറ്റ് ആണ് ഇന്നത്തെ ചിന്താ വിഷയം.

സ്ഥാപനത്തിലെ കോൺഫറൻസ് ഹാൾ ആണ് താരം. ഇതിനെ ഓഡിറ്റിന് വിധേയമാക്കാൻ രാവിലെ തന്നെ ഓഡിറ്റർമാർ സ്ഥാപനത്തിലേക്കെത്തി. ഹാളിനെ സംബന്ധിച്ച, കൈയ്യിൽകിട്ടിയ എല്ലാ രേഖകളും പരിശോധിച്ചുകഴിഞ്ഞു ഓഡിറ്റർമാർ ഫീൽഡിലേക്കിറങ്ങി. പരിസരത്തെ ജനങ്ങളോട് അവർ ഹാളിനെക്കുറിച്ചു വിശദമായിത്തന്നെ ചോദിച്ചു. എല്ലാവരും അതേപ്പറ്റി നല്ല അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഓഡിറ്റർമാർ ഹാളിന്റെ നാല് ചുറ്റും കറങ്ങി പരിശോധിച്ചു. അപ്പോഴാണ് ഹാളിനനുബന്ധമായ വാഷ് കൗണ്ടറിനു ചുവട്ടിലായി ഒരു കടന്നൽക്കൂട്ഏതോ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. അയാൾ അത് മറ്റു പലരെയും വിളിച്ചു കാണിച്ചു കൊടുത്തു. അങ്ങനെ ഇതേപ്പറ്റി അറിഞ്ഞു പലരും വന്നു കൂട് നോക്കുന്നകൂട്ടത്തിൽ മേൽപ്പറഞ്ഞ ഓഡിറ്റർമാരും വന്നു ഇതു നോക്കി  പോയി.

അന്ന് ഉച്ചക്ക് അവർ അവതരിപ്പിച്ച സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ഇപ്രകാരമായിരുന്നു (സാമൂഹിക ഓഡിറ്റ് കണ്ടെത്തലുകൾ എല്ലാം ഇവിടെ അവതരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ പ്രസ്തുത വിവരം മാത്രം സൂചിപ്പിക്കുന്നു).

സ്ഥാപനത്തിലെ കോൺഫറൻസ് ഹാളിലെ വാഷ് കൗണ്ടറിനു ചുവട്ടിലായി ഒരു കടന്നൽക്കൂട്കണ്ടെത്തി. പ്രദേശത്തെയും സ്ഥാപനത്തിലെയും നിരവധി മീറ്റിംഗുകൾ ഇവിടെ വച്ച് നടത്തുന്നതിനാൽ പങ്കെടുക്കുന്ന ജനങ്ങളെ കടന്നൽ കുത്താൻ സാധ്യത ഉണ്ട്. അതിനാൽ എത്രയും വേഗം അത് അവിടെ നിന്നും നീക്കം ചെയ്യേണ്ടതു സ്ഥാപനത്തിന്റെ ചുമതലയാണ്.

ഓഡിറ്റ് റിപ്പോർട്ട് അവതരണം കേൾക്കാൻ ആകാംഷയോടെ വന്നിരുന്ന മുൻഷി മാഷിന് അപ്പോൾ പെട്ടെന്നൊരു സംശയം.

കടന്നലുകൾ അപകടകാരികളെങ്കിൽ കൂടെ വന്നവരേയും, സ്വയം സംരക്ഷിക്കാനായും റിപ്പോർട്ട് അവതരിപ്പിച്ച ഓഡിറ്റർ എന്ത് ചെയ്തു?. വികാരമാണോ വിവേകമാണോ അത് കണ്ടെത്തിയ നേരം ഒരാളെ ഭരിക്കേണ്ടത്? സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാൻ നിർദ്ദേശിക്കലാണോ, പ്രിയപ്പെട്ട ഗാന്ധിജീ, താങ്കൾ ഇന്ത്യക്കാരെ പഠിപ്പിച്ചത്?

അപ്പോൾ തൊട്ടടുത്ത് മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന ന്യൂ ജനറേഷൻ അപ്പുണ്ണി, മാഷിനോട് പറഞ്ഞു, "ഞങ്ങളുടെ ജയനണ്ണൻ (സിനിമാതാരം ജയസൂര്യ) റോഡ് നന്നാക്കിയിട്ടു എന്തായി. കുറെ പഴി കേൾക്കേണ്ടി വന്നില്ലേ ആദ്യം. പിന്നെ വിജയൻ മാമൻ (ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ) വരേണ്ടി വന്നു അണ്ണനെ പ്രോത്സാഹിപ്പിക്കാൻ".

അപ്പോൾ മുൻഷി മാഷിന് മനസ്സിലായി, 'പ്രോത്സാഹിപ്പിക്കാനില്ലെങ്കിൽ ഏതു കേമനും ഊമയാകുമെന്ന്!!!!!!!'.

ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ സി ഹാളിൽ മാത്രം ഇരുന്നു ശീലിച്ചിട്ടുള്ള  പ്രദേശത്തെ ജന്തു സംരക്ഷക ശ്രിമതി. രജനി ഹരിദാസൻ അപ്പോൾ അതു വഴി സി കാറിൽ പോകുകയായിരുന്നു. കടന്നലുകളെപ്പറ്റിയുള്ള റിപ്പോർട്ട് കേൾക്കാൻ ഇടയായ അവർ വേദി കയ്യേറി മൈക്ക് പിടിച്ചുവാങ്ങിയാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.


എന്തു തന്നെയായാലും അന്ന് വേദി പങ്കിട്ട എല്ലാവരും, റിപ്പോർട്ട് അവതരണം സഹിച്ച പൊതുജനങ്ങളും കുശാലായി ഭക്ഷണം കഴിച്ചു, കടന്നലുകൾ സുഖശയനം നടത്തുന്നയിടത്തുള്ള വാഷ് കൗണ്ടറിൽ പോയി കയ്യും കഴുകി പിരിഞ്ഞു. കഴിച്ച ഭക്ഷണത്തിന്റെ രുചി, കടന്നലുകൾ എന്ന തിക്തമായ ഓർമകളിൽ നിന്നും അകറ്റിയതിനാലാകണം, അവരാരും പിന്നെ വിഷയം ഓർത്തിട്ടുപോലുമില്ല.

Saturday 30 July 2016

ഒരു കുഞ്ഞു തത്വം

ഞാൻ ആഗ്രഹിക്കുന്ന മാറ്റം ഞാൻ തന്നെയാകും
അതാണ് വികസനത്തിന്റെ അടിസ്ഥാന തത്വം

Friday 13 May 2016

സ്ത്രീ

ഞാനൊരു സ്ത്രീയാണ്.
കോടിക്കണക്കിനു സ്ത്രീകളുടെ പ്രതിനിധി

കണ്ണുകളിൽ പതർച്ചയും,
ഹൃദയത്തിൽ ഭയവുമായി
ജീവിക്കേണ്ടിവരുന്ന 
അനേകം ദൗർഭാഗ്യവതികളിൽ  ഒരുവൾ

എനിക്കിപ്പോൾ രാത്രിയെ പേടിയാണ്,
പകലിനേയും.
എനിക്കിപ്പോൾ അപരിചിതരെ പേടിയാണ്,
പരിചിതരേയും.

ഓരോ നിഴലിനെയും ഭയത്തോടെ നോക്കുന്ന;
ഓരോ ചെറു ഒച്ചയിലും ഞെട്ടലോടുണരുന്ന
നിങ്ങളിൽ ഒരുവൾ

ജിഷയുടെ അവസ്ഥ നമ്മെ ഒരു കാര്യം പഠിപ്പിച്ചു.
നമ്മെ സംരക്ഷിക്കാൻ നാം മാത്രമേയുള്ളൂ

നമ്മെ പിഴപ്പിക്കുന്നവൻ ഒന്നുകിൽ രക്ഷപ്പെടുന്നു,
അല്ലെങ്കിൽ ജയിലിൽ കിടന്നു തിന്നു കൊഴുക്കുന്നു.
പിന്നീടൊരുനാൾ ഇതേ സമൂഹത്തിൽ
ചോരക്കണ്ണുകളുമായി
അടുത്ത ഇരയ്ക്കായി പതിയിരിക്കുന്നു

നമ്മൾ എന്നും ഇരകളായി,
രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കായി
,
പൊതു ഇടങ്ങളിലെ സഹതാപ പോസ്റ്റെറുകളായി
,
പിന്നീടൊരുനാൾ കുപ്പയായി
സ്വന്തം കണ്ണീർചാലിൽ ഒഴുകിപ്പോകുന്നു

നമ്മുടെ ആകുലതകളെ ഇല്ലായ്മ ചെയ്യാൻ
നമ്മുടെ ഭയത്തെ തുടച്ചു നീക്കാൻ
ഇന്ന് നമുക്ക് ആരുമില്ലാതായിരിക്കുന്നു

നമ്മെ സംരക്ഷിക്കേണ്ട നിയമത്തിന്റെ കൈകൾ
അശക്തമായിക്കൊണ്ടിരിക്കുമ്പോൾ,
സ്ത്രീയേ,
നിന്റെ ശരീരമൊന്നാകെ
പുറമേയ്ക്ക് തുറന്നു പിടിക്കേണ്ട കണ്ണുകളായി
പരിണമിക്കേണ്ടിയിരിക്കുന്നു

വന്യതയിൽ വിരിയുന്ന കാമാസ്ത്രങ്ങൾക്കു നേരെ 
സ്വയം നീ 
ഒരു മൂർച്ചയേറിയ ആയുധമായി രൂപപ്പെടുക

നിന്നെ ഇരുകൈകളാലും പൊതിഞ്ഞു,
നിനക്ക് ഞാനുണ്ടെന്ന്
,
നിന്റെ സംരക്ഷണം 
എന്റെ ഉത്തരവാദിത്തമാണെന്നു ചൊല്ലുമ്പോൽ,
നിനക്കായി
,
ശക്തമായ നിയമങ്ങൾ പിറവിയെടുക്കട്ടെ


കണ്ണ് കൊണ്ടുപോലും സ്ത്രീയെ 
പിഴപ്പിക്കുന്നവനെ ഇല്ലായ്മ ചെയ്യുന്ന
ആ നിയമം വരുന്നവരേയ്ക്കും,
പെണ്ണേ,
നമുക്കുറങ്ങാതിരിക്കാം

Tuesday 23 February 2016

തിരുക്കുറൾ ഏഴാം അധികാരം, സത്പുത്രലാഭം

“ഉപലബ്ധിയിൽ ശ്രേഷ്ഠമറിവുറ്റമക്കൾ, ഉല-
കറിവീല മറ്റുള്ളതൊന്നും”.

ഒരുവന്റെ ജീവിതത്തിൽ കൈവരുന്ന നേട്ടങ്ങളിൽവച്ച് ഏറ്റവും ശ്രേഷ്ഠമായതു വിദ്വാന്മാരും പ്രഗൽഭരുമായ സന്താനങ്ങൾ മാത്രമാണ്. നേട്ടങ്ങൾ സ്വാഭാവികമായും വേറെയും പലതും ഉണ്ടാകാമല്ലോ. എന്നാൽ ലോകത്തിനു അതിലൊന്നും താല്പര്യമില്ല. ലോകം അത് അംഗീകരിക്കുന്നുമില്ല.


                                                                                                  -   എന്ന് തിരുക്കുറൾ

ഇത്തരുണത്തിൽ ഒരു പിതാവിന് തന്റെ പുത്രനോട് നിർവഹിക്കേണ്ട മുഖ്യമായ കടമ അവനെ അങ്ങേയറ്റം വിദ്യാ സമ്പന്നനാക്കുക എന്നതാണ്. വിദ്യ എന്നാൽ പുസ്തകത്തിനുള്ളിലെ അറിവ് മാത്രമല്ല. ഒരുവനിലെ നന്മയെ ഉദ്ധീപിപ്പിക്കാനായി ലോകത്തെയാകെ ആവാഹിച്ചു അവനിലേക്ക്നിറയ്ക്കുക കൂടിയാണ് 

അതിനാലാകണം  മകന്റെ നിഷ്കളങ്കമായ കൊഞ്ചലാർന്ന മൊഴികൾക്കായി അച്ഛൻ കാതോർക്കുന്നത്. അധ്വാനത്തിന്റെ അവശതകൾ മറന്നു അവന്റെ കുഞ്ഞു കുഞ്ഞു ചോദ്യങ്ങൾക്ക് മറുപടികൾ നല്കിക്കൊണ്ടേയിരിക്കുന്നത്. കാരണം അറിവുകൊണ്ട്മക്കൾ തന്നെക്കാൾ മേലെയാകണം എന്നേ ഏതൊരു അച്ഛനുമമ്മയും മോഹിക്കൂ.

ഓഫീസ് ജോലി കഴിഞ്ഞിറങ്ങുന്ന വൈകുന്നേരങ്ങളിൽ എന്റെ സ്ഥിരം കാഴ്ചയാണ് അച്ഛനും മകനും. അച്ഛന്റെ കൂടെയുള്ള സമയങ്ങളിൽ മുഴുവനും അവന്റെ സംശയ നിവാരണത്തിനുള്ള ഉപാധിയാണ് അവന്റെ അച്ഛൻ.

കേൾക്കുമ്പോൾ നിസ്സാരമെന്നു നമുക്ക് തോന്നുന്ന സംശയങ്ങൾ....പക്ഷെ അച്ഛന് അതെല്ലാം അമൂല്യങ്ങളാണ്.

ഞാൻ കുരുന്നിനെ കാണുന്നത് പല സാഹചര്യങ്ങളിലാണ്. ചിലപ്പോൾ നഴ്സറിയിൽ പോകാനായി അച്ഛന്റെ കയ്യിൽ തൂങ്ങി വരുന്നത് കാണാം. ചിലപ്പോൾ വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസ്സിലെ മുൻസീറ്റിൽ അച്ഛന്റെ മടിയിൽ ആയിരിക്കും. മറ്റുചിലപ്പോൾ അച്ഛന്റെ നെഞ്ചോട്ചേർന്നിരുന്നു തന്റെ ഉണ്ണിവയർ നിറയ്ക്കുന്ന കണ്ണനായി.

പക്ഷെ എല്ലാ സാഹചര്യങ്ങളിലും അവനു ഒരു ഭാവമേ ഉണ്ടാകാറുള്ളൂ. ലോകത്തിലെ എല്ലാറ്റിനെയും പറ്റി അറിയാനുള്ള ഭാവം.

ചുറ്റുമുള്ള ഞങ്ങളേയും, അവനോടുള്ള വാത്സല്യത്താൽ തുളുമ്പുന്ന ഞങ്ങളുടെ സ്വരങ്ങളേയും പറ്റി അവൻ അറിയുന്നതേയില്ല. അവന്റെ ചോദ്യങ്ങൾക്കുള്ള അവന്റെ അച്ഛന്റെ മറുപടികൾ മാത്രമാണ് എപ്പോഴും അവന്റെ കാതുകളിൽ, അവന്റെ അച്ഛന്റെ സാമീപ്യമാണ് എപ്പോഴും അവന്റെ ഹൃദയത്തിൽ. അതാണ്‌, അതുമാത്രമാണ് അവനെ നയിക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്

അവനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ അച്ഛന്റെ കണ്ണുകളിൽ മിന്നുന്ന നക്ഷത്രശോഭ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ലോകത്തുള്ളതിൽ വച്ചു തനിക്കു ഏറ്റവും അമൂല്യമായ സമ്പത്താണ്തന്റെ മകൻ എന്ന് അച്ഛൻ പറയാതെ പറയുന്നു.

കഥ കേൾക്കാൻ വളരെ ഇഷ്ടമാണത്രെ അവന്. തന്റെ കർണ്ണപുടങ്ങൾ നിശബ്ദത അറിയുന്നത് മകൻ ഉറങ്ങുമ്പോൾ മാത്രമാണ് എന്ന് അച്ഛൻ തമാശ രൂപേണ ചിലപ്പോൾ പറയാറുണ്ട്‌. അതുവരെ അവന് കഥ കേൾക്കണം, അവന്റെ സംശയങ്ങൾക്കു ദൂരീകരണം ലഭിക്കണം. ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്, ഇത്രയധികം കാര്യങ്ങൾ കുഞ്ഞു തലയിൽ എവിടെയാണാവോ സൂക്ഷിച്ചിരിക്കുന്നത് എന്ന്

ഒരിക്കലും തീരാത്ത ചോദ്യങ്ങളുമായി മകനും, സ്നേഹത്തിൽ ചാലിച്ച മറുപടികളുമായി അച്ഛനും ഒരു ജന്മ സൗഭാഗ്യം പോലെ കാലച്ചക്രത്തിൽ നീങ്ങുന്നു. അവന്റെ കരുത്തു അച്ഛനാണ്. അച്ഛന്റെ കരുത്തു മകനും.  

സാമൂഹികപ്രവർത്തകയും ഗവേഷകയുമായ എന്റെ ഒരു സുഹൃത്ത്തന്റെ അച്ഛനെക്കുറിച്ച് ഒരിക്കൽ എന്നോട് വാചാലയായത് ഞാൻ ഓര്ക്കുന്നു. അച്ഛൻ പകർന്നു തന്ന അറിവിന്റേയും നന്മയുടേയും ജ്വാലയാണ് ഏതു പ്രതിസന്ധിയിലും തന്നെ വാടാതെ കാക്കുന്നതും, ഏതിരുട്ടിലും തനിക്കു നക്ഷത്രത്തിരി കാട്ടുന്നതും എന്ന്.

അമ്മയും മക്കളും തമ്മിലുള്ള മൃദുലമായ സ്നേഹത്തെപ്പറ്റി നമ്മൾ ഒരുപാട് വായിച്ചിട്ടുണ്ടല്ലോ. എന്നാൽ അച്ഛനും മക്കളും തമ്മിലുള്ള ഒരു വൈകാരിക ബന്ധത്തെപ്പറ്റി വളരെ ആകാംഷയോടെയാണ് ഞാൻ ഓരോ തവണയും വായിക്കുന്നതും, അതെപ്പറ്റി ചിന്തിക്കുന്നതുംഅതുകൊണ്ടായിരിക്കാം അച്ഛനേയും മകനെയും ഞാൻ അറിയാതെ പിന്തുടർന്നുപോകുന്നത്.

മത വിദ്വേഷത്താൽ മലിനമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തേയും, മാലിന്യവാഹികളായ മനുഷ്യമനസ്സുകളേയും മലിനമുക്തമാക്കാൻ നിന്റെ അച്ഛൻ തന്ന കരുതലും, അറിവും, മകനേ, നിനക്ക് തുണയാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അറിവുകൊണ്ട്മക്കൾ ഉയർന്നവരാവുന്നതിൽ അച്ഛനമ്മമാരെക്കാൾ അധികം സന്തോഷിക്കുന്നത് ലോകത്തുള്ള മറ്റനേകം പേരാകാം. അവരുടെ വിദ്യാവൈദഗ്ദ്ധ്യം ലോകത്തിനാണല്ലോ അധികം പ്രയോജനപ്പെടുക എന്ന് തിരുക്കുറൾ സൂചിപ്പിക്കുന്നത് എത്ര അർത്ഥവത്താണ്.

" 'ഇവനേതു പുണ്യഫലം' എന്നുലകു വാഴ്ത്തുവതു
മകനച്ഛനേകുമുപകാരം"

മകനെ പ്രസവിക്കുവാൻ ഇവന്റെ അച്ഛൻ എന്തൊക്കെ നൊയമ്പുകളാണാവോ നോറ്റത്, എന്നൊക്കെ ലോകം അത്ഭുതാദരങ്ങളോടെ മകനെ നോക്കി വാഴ്ത്തുമാറാകണം. അങ്ങനെയൊരവസ്ഥ ഉണ്ടാക്കുക എന്നതു മാത്രമാണ് ഒരു മകൻ തന്റെ അച്ഛനു ചെയ്യേണ്ട ഉപകാരം.


                                                                                                     -   എന്ന് തിരുക്കുറൾ

Thursday 14 January 2016

ചിരിക്കുന്ന മുഖങ്ങളാണ് എനിക്കേറെയിഷ്ടം

മായ, അതാണവളുടെ പേര്. വര്ഷങ്ങളായി എനിക്ക് അറിയുന്നതാണ് അവളെയും അവളുടെ കുടുംബത്തെയും. അഞ്ചു മാസങ്ങൾക്കു മുൻപ് അവളുടെ വിവാഹം കഴിഞ്ഞു.   

അവളുടെ അച്ഛൻ ടാക്സി ഡ്രൈവർ ആണ്. അയാളുടെ വരുമാനമാണ് വീട്ടിലെ ഏക ആശ്രയം. എങ്കിലും മകളുടെ വിവാഹം വളരെ ആഘോഷമായി, ആർഭാടമായി തന്നെ അച്ഛൻ നടത്തി. അമ്പതു പവൻ സ്വർണം, ഒരു വീട് - ഇതൊക്കെ മകൾക്കു അച്ഛൻ സമ്മാനമായി (പണ്ടത്തെ പേര് സ്ത്രീധനം. ഇപ്പോൾ അതിന്റെ ഓമനപ്പേര് സമ്മാനം) കൊടുത്തു. പരിചയക്കാരിൽ നിന്നും, ബാങ്കിൽ നിന്നും കടമെടുത്തായിരുന്നു ഇതൊക്കെ നിർവഹിച്ചത്.

വളരെ നാളുകൾക്കു ശേഷം അച്ഛനെ ഞാൻ കാണുമ്പോൾ അയാൾ മുഴുക്കുടിയനായി മാറിയിരുന്നു. വിവാഹത്തിന്റെ അനന്തര ഫലമായ കടക്കെണിമൂലം സ്വർഗ്ഗതുല്യമായ  കുടുംബം ഇപ്പോൾ ഇരുട്ടിന്റെ ആഴങ്ങൾ താണ്ടുകയാണ്.

ഞാൻ എന്റെ അമ്മയോട് ചോദിച്ചു, കയ്യിലില്ലാത്ത കാശുണ്ടാക്കി ഒരു വിവാഹം നടത്തേണ്ട കാര്യമുണ്ടോ എന്ന്. അപ്പോൾ അമ്മ പറഞ്ഞു, ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ അച്ഛനമ്മമാർ കഷ്ടതകൾ സഹിക്കേണ്ടതുണ്ട്, അതവരുടെ കടമയാണ് എന്ന്.

ഇത് ഒരു കുടുംബത്തിന്റെ കഥയല്ല. ഇതുപോലെ ഒത്തിരി കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഓരോ ദിവസവും കടത്തിന്റെ അസഹനീയ വേദനകളിലേക്കു മിഴി തുറക്കുന്നവർ. ഓരോ ദിവസവും ഭയത്തോടെ ജീവിക്കുന്നവർ.

ഞാൻ ആലോചിക്കാറുണ്ട്, എന്നാണ് ഇവരൊക്കെ ഒന്ന് ചിരിക്കുന്നത് എന്ന്. എന്നാണ് ഇവർ സമാധാനത്തിന്റെ പുലരികൾ കണികാണുന്നത് എന്ന്.

ജീവിതത്തിലിന്നുവരേയും  ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട് എന്റെ മനസ്സിൽ. അത് ഞാൻ നിങ്ങളുമായി പങ്കുവച്ചോട്ടെ..... (ഇത് ആരുടെയെങ്കിലും മനസ്സ് വിഷമിപ്പിക്കുമെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു)


“ആവശ്യങ്ങൾ (അതോ ആർഭാടങ്ങളോ) നമ്മളെ വേദനിപ്പിക്കുമെങ്കിൽ അതിനോട് NO പറയാൻ  നമ്മൾ എന്തേ മടിക്കുന്നു?”

ഹൃദയം തുറന്നുള്ള ഒരു ചിരിയെ അറിഞ്ഞുകൊണ്ട് നമ്മൾ എന്തിനു കൊലപ്പെടുത്തുന്നു?


ചിരിക്കുന്ന മുഖങ്ങളാണ് എനിക്കേറെയിഷ്ടം. അത് ഒരു വിടർന്ന പൂപോലെ സുന്ദരമാണ്. സ്വർഗത്തിന്റെ ഒരു പ്രതിഫലനം പോലെ....